നാല്‍പത് മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തില്‍ എവിടെ പോലും തൃശൂരില്‍നിന്ന് ലോക്‌സഭാ സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങുന്ന സുരേഷ്‌ഗോപിയുടെ പേര് എടുത്തുപറഞ്ഞില്ല

03-01-2024

തൃശൂര്‍: ‘കേരളത്തിലെ എന്‍റെ അമ്മമാരെ, സഹോദരിമാരെ’ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ മഹിളാ സമ്മേളനത്തില്‍ പ്രസംഗത്തിന് തുടക്കം കുറിച്ചത്. മൊഴി മാറ്റിയുള്ള പ്രസംഗത്തിനുശേഷം ഓരോ തവണയും പ്രസംഗം ആരംഭിക്കുമ്പോഴും മോദി ‘കേരളത്തിലെ അമ്മമാരെ, സഹോദരിമാരെ’യെന്ന് മലയാളത്തില്‍ പറയുകയും ചെയ്തു. മോദിയുടെ ഗ്യാരണ്ടികളെന്ന് പ്രസംഗത്തില്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞു.

മോദിയുടെ ഗ്യാരണ്ടിയെന്ന് 18 തവണ മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് വിവിധ പദ്ധതികളെകുറിച്ച് പരാമര്‍ശിച്ചത്. ’10 വര്‍ഷക്കാലത്തിനിടെ സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി, 10 കോടി ഉജ്ജ്വല ഗ്യാസ്, 12 കോടി കുടുംബങ്ങള്‍ക്ക് ശൗചാലയം, സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം, നിയമ പാര്‍ലമെന്റുകളില്‍ വനിതാ സംവരണം, പ്രധാനമന്ത്രി വിശ്വകര്‍മ്യോജനയിലൂടെ സ്ത്രീകള്‍ക്ക് ഉന്നമനം, അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സൗകര്യം എന്നിവയെല്ലാം മോദിയുടെ ഗ്യാരണ്ടിയാണെന്നും’ നരേന്ദ്ര മോദി പറഞ്ഞു. മോദിയുടെ പ്രസംഗത്തിനൊപ്പം മലയാളത്തില്‍ മോദിയുടെ ഗ്യാരണ്ടിയെന്നും സദസ് ഏറ്റുപറഞ്ഞു.

നാല്‍പത് മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തില്‍ എവിടെ പോലും തൃശൂരില്‍നിന്ന് ലോക്‌സഭാ സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങുന്ന സുരേഷ്‌ഗോപിയുടെ പേര് എടുത്തുപറഞ്ഞില്ല. മുന്‍പ് അമിത് ഷാ തൃശൂരില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ പ്രസംഗത്തില്‍ സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിച്ചിരുന്നു

‘അഭിമാനകരമായ ഒരുപാട് പുത്രിമാര്‍ക്ക് ജന്മം നല്‍കിയ മണ്ണാണ് കേരളം. എവി കുട്ടിമാളുവമ്മ, അക്കമ്മ ചെറിയാന്‍, റോസമ്മ പുന്നൂസ് എന്നിവര്‍ സ്വാതന്ത്ര്യ സമരത്തില്‍ നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. കാര്‍ത്യാനിയമ്മ, ഭാഗീരഥിയമ്മ എന്നിവര്‍ വിദ്യാഭ്യാസത്തിന് പ്രായം തടസമല്ലെന്ന് കാണിച്ചുതന്നു. ആദിവാസി കലാകാരി നാഞ്ചിയമ്മ ദേശീയ പുരസ്‌കാര ജേതാവായി. പിടി ഉഷ, അഞ്ജു ബോബി ജോര്‍ജ് എന്നിവര്‍ കേരളത്തിന്റെ സംഭാവനയാണ്’, മോദിയുടെ വാക്കുകള്‍.

സ്വരാജ് റൗണ്ടില്‍ നിന്ന് തുറന്ന ജീപ്പിലാണ് മോദി റോഡ് ഷോ നടത്തിയത്. അഗത്തിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ മോദി ഹെലികോപ്റ്റര്‍ മാര്‍ഗം കുട്ടനെല്ലൂര്‍ ഹെലിപാഡിലെത്തി. റോഡ് മാര്‍ഗമാണ് മോദി തൃശൂരിലെത്തിയത്. കളക്ടര്‍ വിആര്‍ കൃഷ്ണതേജയുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. കുട്ടനെല്ലൂര്‍ മുതല്‍ തൃശൂര്‍ ജില്ലാ ആശുപത്രി ജങ്ഷന്‍ വരെ റോഡ് മാര്‍ഗമാണ് മോദി എത്തിയത്. ജനറല്‍ ആശുപത്രി പരിസരത്ത് നിന്ന് തുടങ്ങുന്ന റോഡ് ഷോ തെക്കേ ഗോപുരനട, മണികണ്ഠനാല്‍, നടുവിലാല്‍ വരെ ഒന്നരക്കിലോമീറ്ററാണ് മോദി റോഡ് ഷോ നടത്തിയത്. അതിനുശേഷം നായ്ക്കനാലിലെ സമ്മേളന വേദിയിലെത്തി.

മറിയക്കുട്ടി, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിന്നുമണി, നടി ശോഭന, സാമൂഹിക പ്രവര്‍ത്തക ഉമ പ്രേമന്‍, വ്യവസായി ബീന കണ്ണന്‍, പത്മശ്രീ ജേതാവ് ഡോ. ശോശാമ്മ ഐപ്പ് തുടങ്ങിയവരാണ് പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started