നിത്യഹരിത നായകന്റെ ഓർമ്മകളിൽ ; പ്രേം നസീറിന്റെ വേർപാടിന് 34 വയസ്

Prem Nazir death anniversary

16-01-2023

കാലങ്ങൾക്കിപ്പറവും മലയാളികളുടെ നിത്യഹരിത നായകൻ, മലയാളിയുടെ കാമുക സങ്കല്‍പങ്ങളുടെ ആദ്യ രൂപം. അതായിരുന്നു മലയാളിയുടെ സ്വന്തം പ്രേം നസീർ. മലയാള സിനിമയിലേക്ക് കടന്നു വന്ന ചിറയിന്‍കീഴ് അബ്ദുല്‍ ഖാദര്‍ എന്ന ഇരുപത്തിരണ്ടുകാരനെ പ്രേം നസീര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമ്പോള്‍, മലയാളത്തിലെ ആദ്യ സൂപ്പര്‍താരം എന്നറിയപ്പെടുന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍ അറിഞ്ഞിരുന്നില്ല താന്‍ തിരുത്തുന്നത് മലയാള സിനിമാ ചരിത്രത്തെയാണെന്ന്. മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ വിടവാങ്ങിയിട്ട് മൂന്നു പതിറ്റാണ്ട് കഴിയുമ്പോഴും പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാത്ത നക്ഷത്രമായി തെളിഞ്ഞു നിൽക്കുകയാണ് അദ്ദേഹം.

Prem Nazir death anniversary

ജന്മാന്തരങ്ങൾക്കിപ്പറവും മലയാളിയുടെ സങ്കല്‍പങ്ങളിലെ നിത്യഹരിത നായകനായി പ്രേം നസീർ ഇന്നും ജീവിക്കുന്നു. മലയാള കാമുക സങ്കല്‍പങ്ങളുടെ ആദ്യ രൂപമായിരുന്ന അദ്ദേഹത്തിന്റെ ആകാരഭംഗിയും കലയോടുള്ള അഭിനിവേശവും സഹാനുഭൂതി നിറഞ്ഞ മനസ്സും മലയാളികളുടെ ഹൃദയത്തിൽ നസീറിന് പകരക്കാരനില്ലാതാക്കി. കാലഘട്ടത്തിന്റെ പ്രതീകമായി നസീര്‍ ഇന്നും മലയാളിയുടെ ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്നു.
 

Prem Nazir death anniversary

ചിറയിന്‍കീഴില്‍ അക്കോട് ഷാഹുല്‍ ഹമീദിന്റെയും അസ്മാബിയുടെയും മകനായി 1926 ഏപ്രില്‍ ഏഴിനായിരുന്നു അബ്ദുള്‍ ഖാദറിന്റെ ജനനം. ബിസിനസ്സുകാരനും, കലാപ്രേമിയുമായിരുന്നു പിതാവ് ഷാഹുല്‍ ഹമീദ്. മാതാവ് അസ്മാബിയെ ചെറുപ്പത്തില്‍ തന്നെ നഷ്ടപ്പെട്ടു. ആലപ്പുഴ എസ്.ഡി കോളേജ്, ചങ്ങനാശ്ശേരി എസ്.ബി കോളേജ് എന്നിവിടങ്ങളില്‍ നിന്നായി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണ് സിനിമാ പ്രവേശനം. കോളേജിൽ പഠിക്കുമ്പോൾ പങ്കെടുത്ത അഭിനയമത്സരത്തിന്റെ വിധികര്‍ത്താവാണ് അദ്ദേഹത്തിന് ആദ്യമായി സിനിമയില്‍ അവസരമൊരുക്കുന്നത്.

Prem Nazir death anniversary

മത്സരവേദിയില്‍ കോപം, ദുഃഖം, ഹാസ്യം എന്നീ രസങ്ങള്‍ ഞൊടിയിടയ്ക്കുള്ളില്‍ അഭിനയിച്ചു ഫലിപ്പിച്ച നസീറിനെ തേടിയെത്തിയത് 1951ല്‍ ചിത്രീകരണമാരംഭിച്ച ത്യാഗസീമ എന്ന ചിത്രമായിരുന്നു. എന്നാൽ ഈ ചിത്രം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. രണ്ടാമതായി അഭിനയിച്ച ‘മരുമകള്‍’ എന്ന സിനിമയും വിജയം കണ്ടില്ല. 1952ല്‍ പുറത്തിറങ്ങിയ ‘വിശപ്പിന്റെ വിളി’ എന്ന ചിത്രം അദ്ദേഹത്തെ താരപ്പകിട്ടിലേയ്ക്കുയര്‍ത്തി. അഭ്രപാളിയില്‍ അന്നുവരെ കണ്ടിട്ടില്ലായിരുന്ന അഭിനയശൈലിയും സൗന്ദര്യവും പ്രേംനസീറിനെ വളരെ പെട്ടന്നുതന്നെ ജനപ്രിയതാരമാക്കി മാറ്റി. അമ്പതുകളിലെയും അറുപതുകളിലെയും മലയാള സിനിമയ്ക്ക് പ്രേം നസീർ സമ്മാനിച്ച യുവത്വത്തിന്റെ പ്രസരിപ്പ് വർണനകൾക്കും അതീതമാണ്. 

Prem Nazir death anniversary

‘മരുമകള്‍’ മുതല്‍ ‘ധ്വനി’ വരെ 781 സിനിമകളിലാണ് പ്രേം നസീർ അഭിനയിച്ചത്. 672 മലയാള ചിത്രങ്ങളിലും മുപ്പതില്‍പ്പരം തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച നടന്‍, ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായി അഭിനയിച്ച നടന്‍, ഒരേ നടിക്കൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച നടന്‍ തുടങ്ങി നിരവധി വിശേഷണങ്ങൾക്ക് ഉടമയാണ് അദ്ദേഹം.
 

Prem Nazir death anniversary

മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ സൂപ്പര്‍സ്റ്റാറും പ്രേം നസീര്‍ ആയിരുന്നു. സ്വഭാവമഹിമയും ആദര്‍ശധീരതയുമുള്ള വ്യക്തി എന്ന പ്രതിച്ഛായ സിനിമക്കകത്തും പുറത്തും അദ്ദേഹത്തിന്  ഒരു പോലെ നിലനിര്‍ത്താന്‍ കഴിഞ്ഞു. കുറ്റാന്വേഷകനായും എഴുത്തുകാരനായും കര്‍ഷകനായും കുടുംബനാഥനായും വടക്കന്‍ പാട്ടുകളിലെ വീരനായും റൊമാന്റിക് ഹീറോ ആയും അദ്ദേഹം പ്രേക്ഷക മനസ്സുകള്‍ കീഴടക്കി. സസ്‌പെന്‍സും പ്രണയവും ആക്ഷനും കോമഡിയുമെല്ലാം ഒരുപോലെ മഹാപ്രതിഭക്ക് വഴങ്ങിയിരുന്നു… 

Prem Nazir death anniversary

വിരലിലെണ്ണാവുന്ന ചലച്ചിത്രങ്ങള്‍ മാത്രം പുറത്തിറങ്ങിയിരുന്ന മലയാള സിനിമാ ലോകത്തെ ഒരേസമയം ലാഭകരമായ വ്യവസായവും ജനകീയമായ കലയുമാക്കി മാറ്റിയതില്‍ പ്രേംനസീര്‍ എന്ന നടന്റെ പങ്ക് ഏറെ വലുതാണ്. 

Prem Nazir death anniversary

അഭിനയകലയോടൊപ്പം സാഹിത്യത്തിലും സംഗീതത്തിലും അതീവതല്‍പരനായിരുന്ന നസീർ ആദ്യകാലങ്ങളില്‍ ചെറുകഥകള്‍ എഴുതുകയും ആനുകാലികങ്ങളില്‍ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

Prem Nazir death anniversary

സാമൂഹിക വിഷയങ്ങളില്‍ ഇടപെടാനും, അര്‍ഹിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനും ആഗ്രഹിച്ചിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സ്വന്തമായി രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമം നടത്തിയ അദ്ദേഹം, പിന്നീട് ആ ശ്രമം ഉപേക്ഷിച്ച് കോണ്‍ഗ്രസിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കാനാരംഭിച്ചെങ്കിലും അത് പരാജയപെട്ടു. എന്നാൽ തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നസീർ തുടർന്ന്‌കൊണ്ടേയിരുന്നു.

Prem Nazir death anniversary

അസുഖ ബാധിതനായി ചികിത്സയില്‍ കഴിയവേ, 1989 ജനുവരി 16ന് ചെന്നൈയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അതുല്യ പ്രതിഭയുടെ നിശ്ചലമായ ശരീരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ അവസാനമായി ഒന്നുകാണാൻ ആർത്തിരമ്പിയെത്തിയത് ജനസാഗരമായിരുന്നു. കേരളത്തിന്റെ സിനിമാ സാസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗം ഒന്ന് അവസാനമായി കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനുമായി തലസ്ഥാന നഗരിയിലേക്ക് കൂട്ടമായെത്തി. 

Prem Nazir death anniversary

മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് നസീറിന്റെ മൃതദേഹം തോളിലേറ്റിയത്. തിരുവന്തപുരത്തെ വി.ജെ.ടി ഹാളില്‍ ആയിരങ്ങള്‍ പങ്കെടുത്ത പൊതുദര്‍ശനത്തിന് ശേഷം നസീറിനെ തന്റെ ജന്മനാടായ ചിറയിന്‍കീഴിലെ കാട്ടുമുറാക്കല്‍ ജുമാ മസ്ജിദില്‍ ഖബറടക്കുമ്പോൾ 62 വയസായിരുന്നു അദ്ദേഹത്തിന് പ്രായം. 1983 ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started