
Nov 18, 2022
കൊച്ചി: പൊതുഗതാഗതരംഗത്തെ ഇലക്ട്രിക് ബോട്ടുകൾക്കുള്ള അന്താരാഷ്ട്ര പുരസ്കാരം കൊച്ചി ജലമെട്രോ ബോട്ടിന്. വിഖ്യാത ഫ്രഞ്ച് ശാസ്‌ത്രകാരൻ ഗുസ്‌താവ് ട്രോവിന്റെ പേരിലുള്ള ഗുസീസ് വൈദ്യുതി ബോട്ട് അവാർഡാണ് ലഭിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള 10 ബോട്ടുകളാണ് അവസാനവട്ടമത്സരത്തിന് ഉണ്ടായിരുന്നത്. പത്തൊമ്പതംഗ അന്താരാഷ്ട്ര വിധികർത്താക്കളുടെ പാനലാണ് അവാർഡ് നിർണയിച്ചത്.
ലോകത്തെ ഏറ്റവും വലിയ വൈദ്യുതി യാത്രാബോട്ട് ശൃംഖലയായി മാറാൻ പോകുന്ന കൊച്ചി ജലമെട്രോ ഈ മാസം പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ജലമെട്രോ ബോട്ടുകളുടെ രൂപകൽപ്പനയും സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ നഗരഗതാഗതത്തിന് നൽകുന്ന സംഭാവനയുമാണ് പരിഗണിച്ചത്. ഏകീകൃത നിയന്ത്രണസംവിധാനത്തിൽ പ്രവർത്തിക്കാവുന്ന ജലമെട്രോയെ മികച്ച മാതൃകയായാണ് പുരസ്‌കാര നിർണയസമിതി ഉയർത്തിക്കാട്ടിയത്. പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ വർഷംതോറും 16,650 ടൺ കാർബൺ ബഹിർഗമനം ഇല്ലാതാകുമെന്ന് സമിതി വിലയിരുത്തി. വൈദ്യുതിബോട്ടുകളുടെ നിർമാണം, വികസിപ്പിക്കൽ, പുനർനിർമാണം എന്നിങ്ങനെ ഒമ്പത് വിഭാഗങ്ങളിലാണ് ഗുസീസ് പുരസ്‌കാരം നൽകുന്നത്.
സ്വീഡിഷ് കമ്പനിയായ എൻചാൻഡിയയുമായി ചേർന്ന് കൊച്ചി കപ്പൽശാല നിർമിച്ച ബോട്ടുകളാണ് ജലമെട്രോയിലുള്ളത്. സീമെൻസിന്റെ സാങ്കേതികസഹായത്തോടെ രൂപപ്പെടുത്തിയ ബാറ്ററിസംവിധാനമാണ് ഉപയോഗിച്ചിട്ടുള്ളത്. ഇറക്കുമതി ചെയ്‌ത അലുമിനിയം കറ്റമരൻ ഹള്ളിലാണ് ബോട്ട് നിർമിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിലെ 23 ബോട്ടുകളിൽ അഞ്ചെണ്ണം കപ്പൽശാല കൈമാറിക്കഴിഞ്ഞു. ഒരേസമയം 100 പേർക്ക് യാത്ര ചെയ്യാവുന്ന ഹൈബ്രിഡ് ബോട്ടിന്റെ വേഗം മണിക്കൂറിൽ എട്ട് നോട്ടിക്കൽമൈലാണ്.
കൊച്ചിയുടെ ജലപാതകളെ ഫലപ്രദമായി വിനിയോഗിക്കുന്ന ജലമെട്രോ ഇതിനകംതന്നെ ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഐക്യരാഷ്‌ട്ര സംഘടനയുടെ ഭാഗമായ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (ഐഎംഒ) പ്രതിനിധികൾ ജലമെട്രോ സന്ദർശിച്ചിരുന്നു. ലോകോത്തര കേരളമാതൃക എന്നാണ് മൂന്നംഗസംഘം വിശേഷിപ്പിച്ചത്

Leave a comment