21-01-2024

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ പുതിയ മാസ്റ്റർപ്ലാനിന്റെ നടപടികൾ നിശ്ചലമായി. സർക്കാർ നിർദേശപ്രകാരം മാസ്റ്റർ പ്ലാനിന്റെ തുടർ നടപടികൾ കോർപ്പറേഷൻ താത്കാലികമായി നിർത്തിവച്ചെന്നാണ് സൂചന. മാസ്റ്റർപ്ലാൻ വരുന്നത് വരെ നിലവിലെ ഇടക്കാല വികസന പ്ലാൻ തുടരാനും തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. മാസ്റ്റർപ്ലാൻ നഗരമേഖലയിൽ ബാധകമാക്കിക്കൊണ്ടുള്ള ഉത്തരവ് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് വീണ്ടും താത്കാലിക വികസന പ്ലാൻ തന്നെ തുടരാൻ തീരുമാനിച്ചിട്ടുള്ളത്.
പുതിയ മാസ്റ്റർ പ്ലാനിന്റെ കരട് പ്രസിദ്ധീകരിച്ച് പരാതികൾ നൽകാനുള്ള 60 ദിവസത്തെ സമയം കഴിഞ്ഞ മേയിൽ അവസാനിച്ചിരുന്നു. തുടർന്ന് സർക്കാർ നിർദേശപ്രകാരം ഓഗസ്തിൽ കോർപ്പറേഷൻ സെക്രട്ടറി 2017-ലെ ഇടക്കാല വികസന പ്ലാൻ ഉപയോഗിക്കാൻ നിർദേശിച്ച് ഉത്തരവിറക്കി. ഈ ഉത്തരവ് തന്നെയാണ് ഇപ്പോൾ തദ്ദേശ വകുപ്പ് നേരിട്ട് ഇറക്കിയിട്ടുള്ളത്.
To advertise here, Contact Us
മാസ്റ്റർ പ്ലാൻ വൈകാൻ സാധ്യതയുള്ളതിനാലാണ് സർക്കാർ നേരിട്ട് ഉത്തരവിറക്കിയതെന്നാണ് സൂചന.
കരടിനെ സംബന്ധിച്ച് 1200-ഓളം പരാതികൾ ലഭിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ തന്നെ ഇവ പരിശോധിച്ചും പരാതിക്കാരെ നേരിട്ട് കണ്ടും മാറ്റങ്ങൾ വരുത്തി അന്തിമ പ്ലാനിലേക്കെത്തിയതാണ്. എന്നാൽ ഇത് പ്രസിദ്ധീകരിക്കാതെ മാറ്റിവച്ചിരിക്കുകയാണ്. മാസ്റ്റർ പ്ലാനിലെ കെട്ടിടനിർമാണ നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള ചില വിഭാഗങ്ങളുടെ എതിർപ്പുകളാണ് ഇതിനു പിന്നിൽ.
അമൃത് പദ്ധതിയിൽനിന്ന് രണ്ട് കോടി ചെലവിട്ടാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയത്. ഇതിന്റെ കാലാവധി മാർച്ചിൽ അവസാനിക്കും. ഇതിന് മുമ്പ് മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കണം. കെ-സ്മാർട്ടിലും മാസ്റ്റർപ്ലാൻ ഉൾപ്പെടുത്തിയാലേ കെട്ടിട നിർമാണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.
1971 ലെ മാസ്റ്റർപ്ലാൻ, 2014 ലെ മെഡിക്കൽ കോളേജ് പ്രദേശത്തെ വികസന മാസ്റ്റർപ്ലാൻ, 1978 ലെ കോവളം വിഴിഞ്ഞം മേഖല വികസന സ്‌കീം എന്നിവ ഇനി നഗരത്തിലെ കെട്ടിടനിർമാണത്തിന് പരിഗണിക്കരുതെന്നും ഉത്തരവിലുണ്ട്്.
ൽ പിൻവലിച്ച മാസ്റ്റർപ്ലാനെ അടിസ്ഥാനമാക്കിയാണ് താത്കാലിക വികസന പ്ലാൻ തയ്യാറാക്കിയത്. ഇതിൽ നിരവധി അപാകങ്ങളുണ്ട്. പോലീസ് സ്‌റ്റേഷൻ അടക്കമുള്ള സർക്കാർ ഓഫീസുകൾക്ക് ചുറ്റമുള്ള മേഖലകൾപോലും സെമി പബ്ലിക്, പബ്ലിക് മേഖലയാക്കിയാണ് കാണിച്ചിട്ടുള്ളത്. ഈ ഭാഗങ്ങളിൽ നിലവിലുള്ള വീടുകൾ പുതുക്കിപ്പണിയാനോ പുതിയവ വയ്ക്കാനോ അനുമതി കിട്ടുന്നില്ല. ഹരിത മേഖല, പൈതൃക മേഖല, റോഡ് വികസനം തുടങ്ങിയവയെക്കുറിച്ചെല്ലാം പരാതികളുണ്ട്.
ഇതെല്ലാം പരിഹരിക്കേണ്ടത് നഗരാസൂത്രണ വകുപ്പിലാണ്. എന്നാൽ കോർപ്പറേഷൻ സെക്രട്ടറിയുടെ ഉത്തരവായതിനാൽ ആർ.ടി.പി., സി.ടി.പി. ഓഫീസുകളിൽ താത്കാലിക വികസന പ്ലാൻ അംഗീകരിക്കാറില്ല.
സാധാരണക്കാരുടെ കെട്ടിട നിർമാണം സംബന്ധിച്ച നിരവധി പരാതികൾ ഈ ഓഫീസുകളിൽ പരിഹരിക്കാതെ കെട്ടിക്കിടക്കുകയാണ്. സർക്കാർ നേരിട്ട് ഉത്തരവിറക്കിയതോടെ ഈ പരാതികളിൽ ഇനി നഗരാസൂത്രണ വകുപ്പിന് നടപടിയെടുക്കാം.

Leave a comment