ഗാനഗന്ധർവൻ കെജെ യേശുദാസിന് ശതാഭിഷേക ആശംസകള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

10-01-2024

തിരുവനന്തപുരം: ഗാനഗന്ധർവൻ കെജെ യേശുദാസിന് ശതാഭിഷേക ആശംസകള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വരസാന്നിധ്യംകൊണ്ട് മലയാളിയുടെ നിത്യജീവിതത്തിന്‍റെ ഭാഗമായ മഹാഗായകന് എല്ലാവിധ മംഗളങ്ങളും നേരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. യേശുദാസിന്‍റെ 84ാം ജന്മദിനമാണിന്ന് ആയിരം മാസം ജീവിച്ച്, ആയിരം പൂർണചന്ദ്രന്മാരെ കാണാനാവുകയെന്ന മുഹൂർത്തമാണ് ശതാഭിഷേകം.

1940 ജനുവരി പത്തിനായിരുന്നു യേശുദാസിന്‍റെ ജനനം. ഫോർട്ട് കൊച്ചിയിൽ സംഗീതജ്ഞനം നാടക നടനുമായ അഗസ്റ്റിൻ ജോസഫിന്‍റെയും എലിസബത്ത് ജോസഫിന്‍റെയും മകനാണ് കെജെ യേശുദാസ്. മികച്ച ഗായകനുള്ള കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്കാരങ്ങൾ നിരവധിതവണ യേശുദാസിന് ലഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ കുറിപ്പ്

ലോകത്തെവിടെയുമുള്ള മലയാളികള്‍ തിരിച്ചറിയുന്ന ശബ്ദത്തിന്‍റെ ഉടമയായ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് ശതാഭിഷേക ആശംസകള്‍ നേരുന്നു. ജനപ്രിയ സംഗീതത്തിന്‍റെയും ശാസ്ത്രീയ സംഗീതത്തിന്‍റെയും രംഗത്ത് ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കെജെ യേശുദാസ്, മലയാളിയുടെ അഭിമാനമാണ്.

യേശുദാസിന്‍റെ പാട്ട് ഒരു മാസ്മരികതയാണ്. അരനൂറ്റാണ്ടിലധികം ദൈര്‍ഘ്യമുള്ള ആ കലാസപര്യയില്‍ ചലച്ചിത്രസംഗീതത്തിന് ലഭിച്ചത് പതിനായിരക്കണക്കിനു ഗാനങ്ങളാണ്.

മികച്ച ഗായകനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ദേശീയ പുരസ്കാരം നിരവധി തവണ മലയാളത്തിലേക്കു കൊണ്ടുവന്ന യേശുദാസിനു കേരള സര്‍ക്കാരിന്‍റെ പുരസ്കാരം 17 തവണ ലഭിച്ചു. പാടിയത് മലയാളത്തില്‍ മാത്രമല്ല. മിക്കവാറും എല്ലാ ഇന്ത്യന്‍ ഭാഷകളിലും പാടി. ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ വിദേശ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചു. മതനിരപേക്ഷമായ ഒരു സമൂഹത്തിന്‍റെ സൃഷ്ടിക്കുവേണ്ടിയാണ് അദ്ദേഹം എന്നും ഇടപെടുന്നത്.

അഗ്രഹാര തെരുവീഥികളിലും പണ്ഡിതശ്രേഷ്ഠന്മാരുടെ സദസ്സുകളിലും പരിമിതപ്പെട്ടു നിന്ന ശാസ്ത്രീയ സംഗീതത്തെ സാധാരണക്കാരില്‍ എത്തിക്കുന്നതിലും വലിയ പങ്കാണ് യേശുദാസ് വഹിച്ചത്. സ്വരസാന്നിധ്യംകൊണ്ട് മലയാളിയുടെ നിത്യജീവിതത്തിന്‍റെ ഭാഗമായ മഹാഗായകന് എല്ലാവിധ മംഗളങ്ങളും നേരുന്നു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started