26-12-2023

കടയ്ക്കാവൂർ : അടിസ്ഥാന സൗകര്യങ്ങൾ യാതൊന്നുമില്ലാതെ വലിച്ചുകെട്ടിയ ടാർപ്പോളിനു കീഴിൽ വെയിലും മഴയുമേറ്റ് ദുരിതംപേറുകയാണ് നിലയ്ക്കാമുക്ക് ചന്തയിലെ കച്ചവടക്കാർ. വക്കം പഞ്ചായത്തിനു കീഴിൽ നിലയ്ക്കാമുക്ക് ജങ്ഷനിൽ പ്രവർത്തിക്കുന്ന ചന്തയുടെ ഭൂരിഭാഗം സ്ഥലത്തും കാടുകയറി മാലിന്യക്കൂമ്പാരമാണ്. കച്ചവടം നടത്താനുള്ള സൗകര്യങ്ങൾ ചന്തയ്ക്കുള്ളിലില്ല. മഴ പെയ്താൽ ചന്തയ്ക്കുള്ളിൽ മലിനജലം നിറയും. മത്സ്യവിൽപ്പന സ്ഥലത്തു നിന്ന് ഒഴുകിയെത്തുന്ന മലിനജലം മാർക്കറ്റിലെ ശൗചാലയത്തിനു സമീപം കെട്ടിക്കിടന്ന് പുഴുവരിക്കുന്ന നിലയിലാണ്.
മുൻകാലങ്ങളിൽ കടയ്ക്കാവൂർ, വക്കം, മണമ്പൂർ പഞ്ചായത്തുകളിൽ നിന്നായി നിരവധിപേർ നിലയ്ക്കാമുക്ക് ചന്തയിൽ സാധനം വാങ്ങാനെത്തിയിരുന്നു. രാവിലെ മുതൽ രാത്രി എട്ടുമണിവരെ ചന്തയിൽ കച്ചവടം നടന്നിരുന്നു. മത്സ്യം, പച്ചക്കറികൾ, മൺപാത്രങ്ങൾ, തുണിത്തരങ്ങൾ എന്നിവയുടെ വിൽപ്പനയാണ് പ്രധാനമായും നടന്നിരുന്നത്. ചന്തയുടെ ശോചനീയാവസ്ഥ കാരണം ആളുകൾ എത്താതായതോടെ കച്ചവടം കുറഞ്ഞു. ഏഴുലക്ഷം രൂപയ്ക്ക് പുറത്താണ് ചന്ത ലേലത്തിൽ പോകുന്നത്. മുപ്പത്, അൻപത് രൂപ നിരക്കിലാണ് കച്ചവടക്കാരിൽ നിന്ന് പ്രതിദിനം വാങ്ങുന്നത്.
To advertise here, Contact Us
ചന്തയ്ക്കുള്ളിൽ നിർമിച്ച ഖരമാലിന്യ സംസ്കരണ പ്ലാന്റ് ഒരുദിവസംപോലും പ്രവർത്തിക്കാതെ പൂട്ടി. കച്ചവടക്കാർക്ക് ഉപയോഗിക്കുന്നതിനായി ചന്തയിൽ ശൗചാലയം നിർമിച്ചെങ്കിലും ഉപയോഗിക്കാൻ സാധിക്കാതെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഇതിന് പരിഹാരമെന്നോണം ചന്തയോടുചേർന്ന് വഴിയിടം വിശ്രമകേന്ദ്രം വന്നപ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ള കച്ചവടക്കാർക്ക് അതൊരു വലിയ ആശ്വാസമായിരുന്നു. എന്നാൽ, വിശ്രമകേന്ദ്രവും പൂട്ടിയതോടെ കച്ചവടക്കാർ ആശങ്കയിലായി.
വിവിധയിടങ്ങളിൽ മതിലുകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഇഴജന്തുക്കളുടെയും തെരുവു നായകളുടെയും ശല്യവും രൂക്ഷമാണ്

Leave a comment