23-12-2023

തിരുവനന്തപുരം: മലയോര മേഖലയിലെ പശ്ചാത്തല വികസനത്തിന പ്രവർത്തനങ്ങൾ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ലാലവരെ 13 ജില്ലകളിലായി 1,251 കിലോമീറ്റർ നീളത്തിൽ 3,500 കോടി രൂപ ചെലവിലാണ് മലയോര ഹൈവേ നിർമിക്കുന്നത്. ഇതിൽ 133.66 കിലോമീറ്റർ പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു കൊടുത്തു. 735 കിലോമീറ്ററിന് സാമ്പത്തികാനുമതിയും 482 കിലോമീറ്ററിന് സാങ്കേതികാനുമതിയും നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ പൂവാറിൽ നിന്ന് ആരംഭിച്ച് കാസർകോട് ജില്ലയിലെ തലപ്പാടിക്ക് സമീപം കുഞ്ചത്തൂരിൽ അവസാനിക്കുന്ന തീരദേശപാത തീരദേശമേഖലയുടെ അടിസ്ഥാന സൗകര്യത്തിൽ വലിയ കുതിപ്പു സൃഷ്ടിക്കും. കൊല്ലം, വിഴിഞ്ഞം, വല്ലാർപാടം തുടങ്ങിയ പ്രധാന തുറമുഖങ്ങളെയും മറ്റ് നിരവധി ചെറിയ തുറമുഖങ്ങളെയും ഇത് ബന്ധിപ്പിക്കും. ഹൈവേയുടെ ആകെ നീളം ഏകദേശം 600 കിലോമീറ്ററാണ്. ഈ പദ്ധതിക്ക് 2017 ലെ സംസ്ഥാന ബജറ്റിൽ 6,500 കോടി രൂപയുടെ തത്വത്തിലുള്ള അനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു
താമരശേരി ചുരം റോഡിന് ബദലായി നിർമ്മിക്കുന്നതാണ് ആനക്കാംപൊയിൽ കല്ലാടി മേപ്പാടി തുരങ്ക പാത. അത് വയനാട്ടുകാരുടെ ദീർഘകാല സ്വപ്നമാണ്. 8.11 കി.മീ ദൂരത്തിൽ രണ്ട് വരിയായാണ് പാത നിർമ്മിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടി അവസാന ഘട്ടത്തിലാണ്. ഒന്നാം ഘട്ട ഫോറസ്ററ് ക്ലിയറൻസ് വനം മന്ത്രാലയത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി ആഘാത പഠനം പൂർത്തിയാക്കുകയും ചെയ്തു. പദ്ധതിയുടെ ഏകദേശ നിർമാണ ചെലവ് 2134 കോടി രൂപയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പിള്ളി താലൂക്കിലെ മണിമല, എരുമേലി സൗത്ത് വില്ലേജുകളിലായി 2,750 ഹെക്ടറോളം ഭൂമി ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. ഈ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഏകദേശ നിർമ്മാണ ചെലവ് 3,411 കോടി രൂപയാണ്. കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായുള്ള നടപടിക്രമങ്ങളും തയ്യാറായിവരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൈവെളിഗെയിൽ നവകേരള സദസ്സ് ഉദ്ഘാടന വേദിയിലേക്ക് പോകുമ്പോൾ വാഹനം നിർത്തി ഞങ്ങൾ ദേശീയ പാതാ വികസനത്തിന്റെ പൂർത്തീകരണ രംഗങ്ങൾ കാണുകയുണ്ടായി. കാസർകോട് തലപ്പാടി മുതൽ കേരളത്തിൻ്റെ അടിസ്ഥാനസൗകര്യ മേഖലയിൽ വൻകുതിപ്പു സൃഷ്ടിക്കാൻ ഈ പാത കൊണ്ട് സാധിക്കും. മുടങ്ങിക്കിടന്നിരുന്ന ഈ പദ്ധതി സാധ്യമായത് 2016ലെ സർക്കാരിൻ്റെ ഇടപെടൽ കാരണമാണ്. രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്ത വിധം സ്ഥലം ഏറ്റെടുക്കുമ്പോൾ നൽകേണ്ട നഷ്ടപരിഹാര തുകയിൽ 25 ശതമാനം സംസ്ഥാനം വഹിക്കേണ്ടി വന്നു. ഇതുവരെ കിഫ്ബി വഴി 5,580.74 കോടി രൂപ സംസ്ഥാനം ചെലവഴിച്ചിട്ടുണ്ട്. 2025 ഓടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദേശീയ പാതാ വികസനം നമ്മുടെ നേട്ടങ്ങളുടെ ഒരു ഭാഗം മാത്രമാണ്. പുതുവൈപ്പിനിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എൽപിജി ഇമ്പോർട്ട് ടെർമിനലിന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി വീടുകളിലേക്ക് കണക്ഷൻ എത്തിക്കുന്ന നടപടി വിവിധ ജില്ലകളിൽ പുരോഗമിക്കുന്നു. അതോടൊപ്പം സിഎൻജി സ്റ്റേഷനുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്കും അതിവേഗം നടക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a comment