കുസാറ്റിൽ അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ മൃതദേഹം കുസാറ്റ് ക്യാംപസിൽ പൊതുദർശനത്തിനു വെച്ചു

26-11-2023

കൊച്ചി: കുസാറ്റിൽ അപകടത്തിൽ മരിച്ച വിദ്യാർഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി (21), നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത (21), കോഴിക്കോട് താമരശേരി സ്വദേശി സാറ തോമസ് (20) എന്നിവരുടെ പോസ്റ്റുമോർട്ടം അവസാനിച്ചു. മൂവരുടെയും മൃതദേഹം കുസാറ്റ് ക്യാംപസിൽ പൊതുദർശനത്തിനു വെച്ചു. മരിച്ച പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി പാലക്കാട് മെഡിക്കൽ കോളജിലേക്ക് മാറ്റും. അതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു, സ്ഥലം എംപി ഹൈബി ഈഡൻ, എഎ റഹീം എംപി, അൻവർ സാദത്ത് എംഎൽഎ, എൽഡിഎഫ് കൺവീനർ ഇപി ജയരാജയൻ, ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ് തുടങ്ങിയവർ പൊതുദർശനം നടക്കുന്ന ക്യാംപസിൽ എത്തിച്ചേർന്നിട്ടുണ്ട്. ആൻ റുഫ്തയുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം പറവൂർ ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോകും. കുട്ടിയുടെ മാതാവ് വിദേശത്തുനിന്നു വന്നതിനു ശേഷമാകും സംസ്കാരം നടത്തുക

ഒരേസമയം കളമശേരി മെഡിക്കൽ കോളേജിലും എറണാകുളം ജനറൽ ആശുപത്രിയിലുമാണ് പോസ്റ്റുമോർട്ടം ക്രമീകരിച്ചിരുന്നത്. അതേസമയം പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ രണ്ടുപേർ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ഗുരുതരാവസ്ഥയിലുള്ള മറ്റൊരാൾ കളമശേരി മെഡിക്കൽ കോളേജ് ഐസിയുവിലാണ് ഉള്ളത്.

മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും അപകടം നടന്ന കുസാറ്റിലെ ഓഡിറ്റോറിയം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. അപകടമരണം സംഭവിക്കുമ്പോൾ സാധാരണ എടുക്കുന്ന നടപടി മാത്രമാണിതെന്നാണ് വിവരം. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഗാനസന്ധ്യയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുമാണ് അപടകടം സംഭവിച്ചത്. പരിപാടിയുടെ സംഘാടനത്തിൽ പാളിച്ച ഉണ്ടായെന്ന സൂചനയാണ് കുസാറ്റ് വിസി ഇന്ന് നൽകിയത്. സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started