ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നതില്‍ സംസ്ഥാനത്തിന് മാതൃകയായി കാസര്‍കോട്

23-11-2023

കാസര്‍കോട്: ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നതില്‍ സംസ്ഥാനത്തിന് മാതൃകയായി കാസര്‍കോട്. ജില്ലയില്‍ 56 അതിഥി തൊഴിലാളികള്‍ക്കാണ് ഇതുവരെ റേഷന്‍ കാര്‍ഡ് നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റേഷന്‍ കാര്‍ഡ് നല്‍കിയത് പെരുമ്പാവൂരിലാണെങ്കിലും കാസര്‍കോട് ജില്ലയുടെ പ്രവര്‍ത്തനവും അഭിനന്ദനമര്‍ഹിക്കുന്നതാണെന്ന് ഭക്ഷ്യകമ്മീഷന്‍ അംഗം എം വിജയലക്ഷ്മി അറിയിച്ചു. ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് റേഷന്‍ കാര്‍ഡിന് അവകാശമുള്ളത്. ഇതിനായി പ്രത്യേക പോര്‍ട്ടറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഇതുപ്രകാരം സപ്ലൈ ഓഫിസില്‍നിന്ന് കാര്‍ഡ് നല്‍കും.

അഞ്ച് കിലോ അരിയാണ് കാര്‍ഡ് ഉടമയ്ക്ക് ലഭിക്കുക. ഈ കാര്‍ഡ് ഉപയോഗിച്ച് കേരളത്തിലെ ഏത് റേഷന്‍ ഷോപ്പില്‍നിന്ന് അരി വാങ്ങാം. കേരളത്തിന് പുറത്തുനിന്ന് വാങ്ങാന്‍ കഴിയില്ല. നിലവില്‍ മറ്റ് ഭക്ഷ്യസാധനങ്ങളോ മണ്ണെണ്ണയോ ഇവര്‍ക്ക് അനുവദിക്കാറില്ല. തൊഴിലാളിയുടെ പേരിലുള്ള റേഷന്‍ കാര്‍ഡില്‍ മറ്റ് കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്താറുമില്ല. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും അതിഥി തൊഴിലാളികള്‍ക്ക് കാര്‍ഡ് വിതരണം നടന്നുവരുന്നുണ്ട്. കാസര്‍കോട് നിലവില്‍ അപേക്ഷ നല്‍കിയവര്‍ക്കുള്ള കാര്‍ഡ് വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. കളക്ട്രേറ്റില്‍ നടന്ന ജില്ലാതല വിജിലന്‍സ് സമിതി യോഗത്തിലാണ് കമ്മീഷന്‍ അംഗം ജില്ലയെ പ്രശംസിച്ചത്. അതേസമയം, മൂന്ന് മാസത്തിനിടെ ജില്ലയില്‍ 1177 പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.

ജില്ലയിലെ മുഴുവന്‍ അതിദരിദ്രര്‍ക്കും എവൈ കാര്‍ഡ് നല്‍കാനുള്ള പ്രവര്‍ത്തനവും നടന്നുവരികയാണ്. രാത്രികാലങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് രണ്ട് പെട്രോളിയം കമ്പനികളുടെ സെയില്‍സ് ഓഫീസര്‍മാരുമായി ചര്‍ച്ച ചെയ്തതായും കമ്മീഷന്‍ അംഗം വ്യക്തമാക്കി. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. ജില്ലയില്‍ അവരുടെ എല്ലാ പെട്രോള്‍ പമ്പുകളും ഇനി മുതല്‍ 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കുമെന്ന് സമ്മതിച്ചതായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം അറിയിച്ചു.

മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങളുടെ കുറവുള്ളതായി യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് അടുത്ത മാസം മുതല്‍ മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങളെത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാഞ്ഞങ്ങാട്, കാസര്‍കോട് ഡിപ്പോ മാനേജര്‍മാര്‍ക്ക് ഇതിന് നിര്‍ദേശം നല്‍കി. ജില്ലയിലെ ആദിവാസി കോളനികളില്‍ നടത്തിയ സന്ദര്‍ശനത്തില്‍ ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ റേഷന്‍ കടയില്‍നിന്ന് ലഭിക്കുന്നതായി പരാതി കിട്ടിയിരുന്നു.

തുടര്‍ന്ന്, റേഷന്‍ കടയില്‍ പരിശോധന നടത്തി പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തുകയും കടയുടമയ്ക്ക് നിയമം അനുശാസിക്കുന്ന പിഴ ഈടാക്കുകയും ചെയ്തു. 2013ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം അനുശാസിക്കുന്ന വിധമാണ് ജില്ലാ തല വിജിലന്‍സ് സമിതി യോഗം ചേരുന്നത്. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം കെ നവീന്‍ബാബു അധ്യക്ഷനായി. ജില്ലാ സപ്ലൈ ഓഫീസര്‍ കെ സജാദ് ചര്‍ച്ച ക്രോഡീകരിച്ചു. ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജയപ്രകാശ്, മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസര്‍ കെപി സജിമോന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ ബാലകൃഷ്ണന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കുഞ്ഞമ്പു നമ്പ്യാര്‍, രതീഷ് പുതിയപുരയില്‍, ഉപഭോക്തൃ സംഘടന പ്രതിനിധി ചന്ദ്രന്‍ ആറങ്ങാടി, താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ കെപി സജിമോന്‍, കെവി ദിനേശന്‍, കെഎന്‍ ബിന്ദു, ടിസി സജീവന്‍, വിജിലന്‍സ് സമിതി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started