14-11-2023

തിരുവനന്തപുരം: ഒഴിവുസമയങ്ങളിൽ പാചക പരീക്ഷണങ്ങൾ നടത്തുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥി തൻവിയുടെ ഹോബിയാണ് ‘കല്യാണീസ് വീട്ടുരുചി’ എന്ന സംരംഭത്തിലെത്തിയത്. വിഭവങ്ങൾ തയ്യാറാക്കുന്നതിനൊപ്പം മറ്റുള്ളവർക്ക് വിളമ്പുന്നതും വിതുര സ്വദേശിയായ ഈ മിടുക്കിക്ക് ഇഷ്ടമാണ്.
അവിയലും തോരനും അച്ചാറും മോരും മീൻകറിയും പായസവുമടക്കം പത്ത് കൂട്ടം കറിയാണ് തൻവിയുടെ പൊതിച്ചോറിലുള്ളത്. അമ്മ അമൃതയും അമ്മൂമ്മ രാഗിണിയും സഹായത്തിനൊപ്പമുണ്ട്. പട്ടം ശ്രീബാലസുബ്രഹ്മണ്യക്ഷേത്രത്തിന് സമീപം കാവല്ലൂർകോണം ലെയ്‌നിൽ വാടകയ്‌ക്ക് താമസിക്കുകയാണ് ഇവർ. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിയായ തൻവി സ്‌കൂൾവിട്ട് വന്നാലുടൻ പൊതിച്ചോറിനായുള്ള പണികൾ തുടങ്ങും. കറികളുണ്ടാക്കുന്നത് അമ്മയും അമ്മൂമ്മയുമാണെങ്കിലും പച്ചക്കറികൾ അരിയുന്നതും തേങ്ങ തിരുകുന്നതും രുചി നോക്കി ‘പച്ചക്കൊടി ‘ കാണിക്കുന്നതും തൻവിയാണ്. ഇക്കഴിഞ്ഞ ആറിനാണ് പൊതിച്ചോറ് വില്പന തുടങ്ങിയത്.
മലപ്പുറത്ത് കട നടത്തുന്ന അച്ഛൻ ജലീലും അമ്മയും ആശയം അവതരിപ്പിച്ചപ്പോൾ കട്ടസപ്പോർട്ട് നൽകിയെന്ന് തൻവി പറയുന്നു.
ഒരു ദിവസം 20 ഊണാണ് തയ്യാറാക്കുന്നത്. കറിക്കായി തലേന്നുതന്നെ അരിഞ്ഞുവച്ചശേഷം പിറ്റേദിവസം രാവിലെ പാചകം തുടങ്ങും. ഉണർന്നെണീറ്റാൽ തൻവിയും പാചകത്തിൽ പങ്കുചേരും. വീടിനടുത്ത് ഫുട്പാത്തിലാണ് വില്പന. ഓർഡറനുസരിച്ചും ഊണ് തയ്യാറാക്കി കൊടുക്കാറുണ്ട്. പൊതിച്ചോറ് വിൽക്കാൻ ഒഴിവുസമയങ്ങളിൽ അമ്മയ്‌ക്കൊപ്പം തൻവിയുമുണ്ടാകും. വാഴയിലയിലെ ഊണിന് 100 രൂപയാണ് വില. ഒരു ദിവസം ആയിരം രൂപയോളം ലാഭം കിട്ടും. കൊവിഡ് ലോക്ക്‌ഡൗൺ സമയത്ത് പാചകം ആരംഭിച്ച തൻവി സാൻവിച്ചാണ് ആദ്യമുണ്ടാക്കുന്നത്. പാചകത്തിൽ മാത്രമല്ല മോഡലിംഗിലും പഠനത്തിലും മിടുക്കിയാണ് ഈ പത്തുവയസുകാരി.

Leave a comment