08-11-2023

തിരുവനന്തപുരം : കേരളം കരുതിവെച്ച കാഴ്ചകളും രുചികളും കലകളും ലോകത്തിന് മുൻപിൽ പ്രദർശിപ്പിച്ച ഏഴുദിനങ്ങൾക്ക് വിട. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സമാപന സംഗമത്തോടെ ആഘോഷരാവുകൾക്ക് വിരാമമായി. അടുത്ത കേരളീയത്തിന്റെ പ്രഖ്യാപനത്തിന് കൂടി സമാപനവേദി സാക്ഷിയായി.
സമാപനസംഗമവും മ്യൂസിക്കൽ മെഗാ ഷോ ‘ജയ’ വും കാണാനായി ആയിരങ്ങളാണ് സ്റ്റേഡിയത്തിലെത്തിയത്. ജയചന്ദ്രൻ, ശങ്കർ മഹാദേവൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേളയിൽ സെൻട്രൽസ്റ്റേഡിയമാകെ ആരവാഘോഷങ്ങൾ നിറഞ്ഞു.
കേരളീയം ഭാവികേരളത്തിലേക്കുള്ള
കേരളീയത്തിനായി ചെലവിടുന്ന ഓരോ രൂപയും ഭാവി കേരളത്തിന്റെ നിർമാണത്തിനുള്ള നിക്ഷേപമാണെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കേരളീയത്തിന്റെ സമാപനസംഗമത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ലോകം കേരളത്തെ തിരിച്ചറിഞ്ഞ ഏഴുദിവസങ്ങളാണ് കടന്നു പോയതെന്നും കേരളം 25 വർഷങ്ങൾക്കുള്ളിൽ വേണ്ടതെല്ലാം ലഭിക്കുന്ന ഒരിടമാകുമെന്നും പറഞ്ഞു. മലയാളികൾക്ക് ലോകത്തെ കേരളത്തിലേക്ക് ക്ഷണിച്ചുവരുത്താൻപറ്റിയ ദിവസമായി ഇനി കേരളീയം മാറുമെന്നും മന്ത്രി പറഞ്ഞു.
കേരളീയത്തിന്റെ ഭാഗമായി നടന്ന സെമിനാറുകളുടെ റിപ്പോർട്ട് ചീഫ് സെക്രട്ടറി ഡോ. വി.വേണു അവതരിപ്പിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, കെ.കൃഷ്ണൻകുട്ടി, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, റോഷി അഗസ്റ്റിൻ, പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി.സുഭാഷ് എന്നിവർ പ്രസംഗിച്ചു.
മറ്റുമന്ത്രിമാരും എം.പി.മാരായ എ.എ.റഹീം, ജോൺ ബ്രിട്ടാസ് തുടങ്ങിയവരും പങ്കെടുത്തു.
സബ്കമ്മിറ്റി ഭാരവാഹികൾ, സ്‌പോൺസർമാർ, കേരളീയം ലോഗോ രൂപകൽപ്പന ചെയ്ത ബോസ് കൃഷ്ണമാചാരി എന്നിവർക്ക് മുഖ്യമന്ത്രി ഉപഹാരങ്ങൾ നൽകി.
കേരളീയത്തിലെ ‘ക്ലീനാ’ക്കിയവരെ
അഭിനന്ദിച്ച് മുഖ്യമന്ത്രി
‘കേരളീയ’ത്തിൽ മാലിന്യസംസ്‌കരണത്തിന് മുന്നിട്ടിറങ്ങിയവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. രാപകൽ വ്യത്യാസമില്ലാതെ ഓരോ വേദികളും വൃത്തിയാക്കിയ കോർപ്പറേഷനിലെ ഹരിതകർമസേന, ശുചീകരണത്തൊഴിലാളികൾ, ഗ്രീൻ ആർമി വൊളന്റിയർമാർ എന്നിവരെയാണ് അഭിനന്ദിച്ചത്.
പലസ്തീന് ഐക്യദാർഢ്യം- മുഖ്യമന്ത്രി
കേരളീയം സമാപനവേദിയിൽ പലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി. ഒരുവിഭാഗത്തെ വംശഹത്യ ചെയ്യാനുള്ള ശ്രമമാണ് പലസ്തീനിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ പിന്തുണയോടെയാണ് പലസ്തീനിലെ നിരപരാധികൾക്കുനേരേ ഇസ്രയേൽ അക്രമം അഴിച്ചുവിടുന്നതെന്നും കേരളം പലസ്തീൻ ജനതയ്‌ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a comment