കേരളത്തിലെ ആദ്യ വ്യവസായ എസ്റ്റേറ്റിന്റെ ഓഫീസ് മന്ദിരം ഓർമയായി

07-11-2023

നേമം: കേരളത്തിലെ ആദ്യ വ്യവസായ എസ്റ്റേറ്റിന്റെ ഓഫീസ് മന്ദിരം ഓർമയായി. തിരുവനന്തപുരം – കന്യാകുമാരി റെയിൽപ്പാത ഇരട്ടിപ്പിന്റെ ഭാഗമായി പാപ്പനംകോട് എസ്റ്റേറ്റിൽ പ്രവർത്തിച്ചിരുന്ന മന്ദിരം കഴിഞ്ഞയാഴ്ച റെയിൽവേ ഏറ്റെടുത്ത് പൊളിച്ചു നീക്കിയതോടെയാണ് ഒരു നാടിന്റെ ചരിത്രസ്മരണ മാഞ്ഞത്.

കേരളം രൂപവത്കൃതമാകുന്നതിന് മുമ്പ് 1956 സെപ്റ്റംബർ 17-ന് തിരുവിതാംകൂറിലെ മഹാറാണി സേതുപാർവതി ഭായിയാണ് പാപ്പനംകോട്ടെ വ്യവസായ എസ്റ്റേറ്റിന്റെ ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പിന്നീട് 1964-ൽ കേരള സർക്കാർ ഏറ്റെടുത്ത വ്യവസായ എസ്റ്റേറ്റ് 74-ൽ പൂർണമായും സിഡ്‌കോയുടെ കീഴിലാവുകയായിരുന്നു. വ്യവസായ എസ്റ്റേറ്റ് വന്നതോടെ ഈ നാടിന്റെ പേരും ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നായി മാറി.

ആറര പതിറ്റാണ്ടിലധികം വ്യവസായ എസ്റ്റേറ്റിന്റെ ഭാഗമായി എസ്റ്റേറ്റ് മാനേജർ ഉൾപ്പെടെയുള്ളവരുടെ ഓഫീസായി പ്രവർത്തിച്ചിരുന്നതാണ് ഈ മന്ദിരം. കെട്ടിടം ഇടിച്ചുനിരത്തിയതോടെ ഓഫീസ് പ്രവർത്തനം താത്‌കാലികമായി സിഡ്‌ക്കോയുടെ കീഴിലുള്ള മറ്റൊരു സ്ഥാപനത്തിലേക്ക്‌ മാറ്റി.

ഈ മന്ദിരത്തിന്റെ പ്രൗഢിയിൽ സിഡ്‌കോ പുതിയ മന്ദിരം പണിയണമെന്ന ആവശ്യമുയരുന്നുണ്ട്.

കേരളപ്പിറവിക്ക് രണ്ടുമാസം മുമ്പ് നാട്ടിൽ ആഘോഷപൂർവമായാണ് ഈ മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നതെന്ന് നാട്ടിലെ പഴയ തലമുറയിൽപ്പെട്ടവർ ഇന്നും ഓർക്കുന്നു. തുടക്ക സമയത്ത് നിരവധി ഫാക്ടറികളും തൊഴിലാളികളും പ്രവർത്തിച്ചിരുന്ന ഈ എസ്റ്റേറ്റിൽ ഇന്ന് വികസനം മുരടിച്ചിരിക്കുകയാണ്.

നിരവധി ഫാക്ടറികൾ അടച്ചുപൂട്ടുകയും തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ചരിത്രത്തിലിടം പിടിച്ച വ്യവസായ എസ്റ്റേറ്റ് ഇന്ന് നേരിടുന്നത് അവഗണനയാണ്.

പൊട്ടിപ്പൊളിഞ്ഞ റോഡും വൈദ്യുത വിളക്കുകളില്ലാത്തതും കാടുകയറിയ ഫാക്ടറികളും വികസന മുരടിപ്പ് തുറന്നുകാട്ടുന്നു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started