
23-02-2023
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ് നടത്തിയവർക്കും അതിന് കൂട്ടുനിന്നവര്‍ക്കും എതിരെ ഒരു ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്താനും അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതില്‍ തെറ്റായ ഒരു പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ല എന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലന്‍സിനെ ചുമതലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയ വിഷയങ്ങളില്‍ തുടര്‍ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹര്‍ സഹായം നേടിയെടുക്കുന്നതായ ചില പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അന്വേഷിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടത്.
കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതിദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അനര്‍ഹരായവര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ ശ്രമിച്ചവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കും എതിരെ ഒരു ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിൽ കോടികളുടെ തട്ടിപ്പ് നടന്നുവെന്നത് ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. തട്ടിപ്പിൽ ഉൾപ്പെട്ട സി.പി.എമ്മുകാരെ രക്ഷിക്കാൻ ശ്രമിക്കരുതെന്നും സംഭവം പ്രത്യേക സംഘം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പ്രാഥമിക പരിശോധനയിൽ വൻ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. വില്ലേജ് ഓഫീസുകളിലും കളക്ട്രേറ്റുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിലും മതിയായ പരിശോധനകൾ നടത്തിയിട്ടില്ലെന്നാണ് ഇത് വ്യക്തമാകുന്നത്. തീക്കട്ടയിൽ ഉരുമ്പരിക്കുന്ന സ്ഥിതിയാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.


Leave a comment