
17-01-2023
തിരുവനന്തപുരം: ചരിഞ്ഞ കുട്ടിയാനക്ക് ദിവസങ്ങളോളം കാവൽ നിന്ന് അമ്മയാന അവസാനം കുട്ടിയാനയെ ഉപേക്ഷിച്ച് ഉൾവനത്തിലേക്കു മടങ്ങി. അമ്മയാന മടങ്ങിയതോടെ കുട്ടിയാനയുടെ ജഡം വനംവകുപ്പ് ഏറ്റെടുത്തു പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. ആനക്കുട്ടി ചരിഞ്ഞതറിയാതെ അമ്മയാന ജഡത്തിനു സമീപം ഒന്നര ദിവസത്തോളം കൊണ്ടുനടന്നു.
കുട്ടിയാന തിരികെ വരുമെന്ന വിശ്വാസത്തില്‍ അമ്മയാനയുടെ കാത്തിരിപ്പ് ഇന്നലെ രാവിലെ പതിനൊന്നോടെ അവസാനിച്ചു. മുഖം കൊണ്ടുരുമ്മിയതും തുമ്പിക്കൈ കൊണ്ട് തലോടിയും ചിന്നം വിളിച്ചും അമ്മയാന പ്രതീക്ഷ വറ്റാതെ ജഡത്തിനു സമീപം തുടർന്നതു കണ്ടു നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു.
പാലോട് വനം റേഞ്ചിലെ കല്ലാർ സെക്‌ഷനിൽ വിതുര തലത്തൂതക്കാവ് കല്ലൻകുടി മുരിക്കുംകാലയിൽ സംഭവം. അമ്മയാന കുഞ്ഞിനെ തട്ടി തട്ടി നടക്കുന്നത് കണ്ട ആദിവാസികളാണ് ഇന്നലെ ശനിയാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുന്നത്.
ഞായറാഴ്ച മുഴുവനും അമ്മയാന ജഡത്തിനു സമീപം തുടർന്നു. ജഡത്തിന് അരികിൽ നിന്നും അമ്മ മാറി സുരക്ഷ ഉറപ്പു വരുത്തിയ ശേഷം ഏറെ വൈകാതെ വനം വകുപ്പ് സ്ഥലം തങ്ങളുടെ നിയന്ത്രണത്തിലാക്കി. പിന്നാലെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിറിനറി സർജൻ ഡോ. എസ്.വി. ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പോസ്റ്റ് മോർട്ടം നടത്തി. തുടർന്ന് അമ്മയാന ഉപേക്ഷിച്ചു മടങ്ങിയ സ്ഥലത്തിനു സമീപം ചിത ഒരുക്കി കുട്ടിയാനയെ സംസ്കരിച്ചത്.


Leave a comment