ഭക്തിസാന്ദ്രം സന്നിധാനം: തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും, മകരവിളക്ക് ശനിയാഴ്ച

Makaravilakku 2023: Sabarimala Thiruvabharanam Procession will begin on January 12.

12-01-2023

മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം. കോവിഡ് ആശങ്കകളൊഴിഞ്ഞ തീര്‍ഥാടനകാലമായതിനാല്‍ ഇത്തവണ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. മകരവിളക്കിന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്. പുലര്‍ച്ചെ അഞ്ച് മണിക്ക് സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് തിരുവാഭരണം എത്തിച്ചിരുന്നു.

വലിയ കോയിക്കല്‍ ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം പതിനൊന്നര വരെ ഭക്തര്‍ക്ക് തിരുവാഭരണ ദര്‍ശനത്തിനുള്ള അവസരമുണ്ട്. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള അംഗങ്ങള്‍ ശിരസിലേറ്റി കാല്‍നടയായി ശനിയാഴ്ച വൈകിട്ട് തിരുവാഭരണം ശബരിമലയിലെത്തിക്കും. ഇത്  ശബരീശവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. പന്തളം കൊട്ടാരത്തിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിലാണ് യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. 

മകര ജ്യോതിയുടെ പുണ്യ ദര്‍ശനത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് അനേകായിരം അയ്യപ്പ ഭക്തര്‍. 2023 ജനുവരി 14 നാണ് മകരവിളക്ക്. കഠിന വ്രതാനുഷ്ഠാനങ്ങളോടെ ശരണ മന്ത്രങ്ങള്‍ ഉയര്‍ന്ന മണ്ഡലകാല തീര്‍ത്ഥാടനത്തിന് കഴിഞ്ഞ ദിവസത്തോടെ സമാപനം കുറിച്ചിരുന്നു. മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബര്‍ 30നാണ് വീണ്ടും തുറന്നത്.  കേരളത്തിന് അകത്തും പുറത്തും നിന്നുമുള്ള അനേകം ഭക്തര്‍ ശരണമന്ത്രങ്ങളുമായി ദിവസങ്ങള്‍ക്ക് മുന്നേ തന്നെ ശബരിമലയിലേക്ക് എത്തിത്തുടങ്ങും. കഠിന വ്രതത്താല്‍ ശമം ചെയ്ത മനസ്സുമായി മലകയറി എത്തിയ ഭക്തര്‍ മകര വിളക്കിന്റെ സുകൃത ദര്‍ശനത്തിനായി കാത്തിരിക്കുകയാണ്.

പൂങ്കാവനത്തിലെ പര്‍ണശാലകളില്‍ നിന്നു ശരണം വിളിയുടേയും ഭജന കീര്‍ത്തനങ്ങളുടേയും നാദം ഉയരും. ലക്കണക്കിന് വിശ്വാസികളുടെ കണ്ഡമിടറിയുള്ള ശരണം വിളിയില്‍ അങ്ങകലെ പൊന്നമ്പല മേട്ടില്‍ മിന്നിത്തെളിയുന്ന മകരവിളക്ക് ഭക്തര്‍ക്ക് ഒരു ജന്മത്തിന്റെ സാക്ഷാത്കാരമാണ്. ശബരിമലയിലെ ഓരോ വിശ്വാസകാലത്തെയും അടയാളപ്പെടുത്തുന്ന പൊന്നമ്പല മേട്ടില്‍ തെളിയുന്ന മകരവിളക്ക് ഭക്തരുടെ സാഫല്യമാണ്. കല്ലുംമുള്ളും ചവിട്ടി മലകയറിയെത്തിയവര്‍ക്ക് അവകാശപ്പെട്ട ദര്‍ശന പുണ്യം.

പന്തളത്തു നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി അന്നേദിവസം വൈകുന്നേരം ദീപാരാധന നടക്കും. ഈ സമയത്ത് കിഴക്കന്‍ ചക്രവാളത്തില്‍ മകര നക്ഷത്രം ഉദിക്കും. തുടര്‍ന്നു പൊന്നമ്പലമേട്ടില്‍ കര്‍പ്പൂര ജ്യോതിയും തെളിയും. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ കണ്ടു തൊഴാനും ജ്യോതി ദര്‍ശിച്ച് പുണ്യം നേടാനുമാണ് ഭക്തലക്ഷങ്ങള്‍ കാത്തിരിക്കുന്നത്. പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്ലാം അയ്യപ്പന്മാരുടെ പര്‍ണശാലകള്‍ ഉണ്ട്. പ്രധാന ചടങ്ങായ പമ്പവിളക്കും പമ്പാസദ്യയും നടത്തി പതിനായിരങ്ങള്‍ കൂടി എത്തുന്നതോടെ സന്നിധാനം അയ്യപ്പഭക്തരാല്‍ നിറയും.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started