
03-12-2022
തിരുവനന്തപുരം : യഥാർഥസംഭവങ്ങൾക്കുമേൽ കെട്ടുകഥകൾക്ക് പ്രാധാന്യം കല്പിക്കുകയും ആ കെട്ടുകഥകളെ ചരിത്രമായി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കാലമാണിതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രത്തെ ഒരു വിഭാഗത്തിന്റേതുമാത്രമാക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. ചരിത്രസ്മാരകങ്ങളുടെ പേരുപോലും മാറ്റാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
രാജ്യത്തുനടന്ന എണ്ണമറ്റ സമരങ്ങളുടെ രേഖ ചരിത്രപുസ്തങ്ങളിൽനിന്നു നീക്കാനാണ് ശ്രമമെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഉജ്ജ്വലമായ ഏടാണ് 1914-ലെ പഞ്ചമിയുടെ വിദ്യാലയപ്രവേശനം. പഞ്ചമിയുടെ സ്കൂൾപ്രവേശനം അംഗീകരിക്കാത്തവർ വിദ്യാലയംതന്നെ കത്തിച്ചു.
എന്നാൽ, കത്തിച്ചവർ ചരിത്രത്തിൽനിന്ന് മായ്ക്കപ്പെടുകയും പഞ്ചമി ഇന്നും സ്മരിക്കപ്പെടുകയും ചെയ്യുന്നു. അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിലുയർത്തിയ സാർവത്രിക വിദ്യാഭ്യാസം എന്ന ആശയത്തിന്റെ പിന്തുടർച്ചയാണ് സംസ്ഥാനസർക്കാർ തുടരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായി.
ഐ.ബി.സതീഷ് എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി,സുരേഷ് കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ, മാറനല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ, അംഗങ്ങളായ ഇന്ദുലേഖ, മായാ പി.എസ്, പി.ടി.എ. ഭാരവാഹികൾ,വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, പങ്കെടുത്തു.


Leave a comment