പലരിൽനിന്നും രണ്ട് കോടിയിലേറെ രൂപ തട്ടിയ യുവതിയെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റുചെയ്തു

crime

Friday 02 December, 2022 

കടയ്ക്കാവൂർ: ആറ്റിങ്ങൽ, ചിറയിൻകീഴ്, കല്ലമ്പലം തുടങ്ങിയ സ്ഥലങ്ങളിലെ ചില പ്രമുഖ ജുവലറികളിൽ പാർട്ണറാക്കാമെന്നും ഷെയർ ഹോൾഡർ ആക്കാമെന്നും വിശ്വസിപ്പിച്ച് പലരിൽനിന്നും രണ്ട് കോടിയിലേറെ രൂപ തട്ടിയ യുവതിയെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റുചെയ്തു. പണം നഷ്ടപ്പെട്ട മണനാക്ക് മലവിള പൊയ്ക കൂട്ടിക്കട വീട്ടിൽ മനോജ് (48)നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കടയ്ക്കാവൂർ നിലയ്ക്കാമുക്ക് അമൃതം കുഴിയിൽ ബേബി (41) യെ അറസ്റ്റുചെയ്തത്. വീട്ടിനടുത്ത് പലവ്യഞ്ജനക്കട നടത്തിവരികയാണിവർ.

പരാതിക്കാരന്റെ ഭാര്യയുമായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിൽ രണ്ടുപേരെയും പ്രമുഖ ജുവലറുകളിൽ പാർട്ണറാക്കാമെന്ന് ഉറപ്പുനൽകിയായിരുന്നു തട്ടിപ്പ്. പണംവാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റുകളും മറ്റും കിട്ടാത്തതിനാലാണ് പരാതിയുമായി മനോജ് സ്റ്റേഷനിൽ എത്തിയത്. പലരിൽ നിന്നായി രണ്ട് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ബേബി അറസ്റ്റിലായതറിഞ്ഞ് പല സ്ഥലങ്ങളിൽ നിന്നും ആൾക്കാർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നുണ്ട്. തട്ടിപ്പിൽ മറ്റു ചിലർക്കും പങ്കുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇടപാടുകളുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ പ്രത്യേക സംഘം അന്വേഷിച്ചുവരുന്നു. തട്ടിപ്പിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടോയെന്നും അന്വേഷിക്കുന്നതായി എസ്.എച്ച്. ഒ അജേഷ് പറഞ്ഞു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started