
Nov 23, 2022
ദോഹ: ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജര്‍മ്മനിയെ തകർത്ത് ജപ്പാന് അട്ടിമറി ജയം. ജപ്പാനെതിരായ ആവേശകരമായ മത്സരത്തിന്റെ 75 -ാം മിനിറ്റ് വരെ ജര്‍മനി എതിരില്ലാത്ത ഒരു ഗോളിന് മുന്നിലായിരുന്നു. 33-ാം മിനിറ്റില്‍ ഇല്‍കൈ ഗുണ്ടോഗന്‍ പെനാല്‍റ്റിയിലൂടെ നേടിയ ഗോളാണ് ആദ്യ പകുതിയിൽ ജർമനിയെ മുന്നിലെത്തിച്ചത്.
എന്നാൽ ഡൊവാന്‍ 75-ാം മിനിറ്റില്‍ ഗോളടിച്ച് ജപ്പാനെ സമനിലയില്‍ എത്തിച്ചു. പിന്നീട് 84-ാം മിനിറ്റില്‍ അസാനോ ജര്‍മ്മന്‍ വല കുലുക്കി. ജപ്പാൻ എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ചതോടെ ജർമനിയുടെ തകർച്ച പൂർണമായി.
മത്സരത്തിൽ 75 ശതമാനത്തോളം സമയവും പന്ത് കൈവശം വച്ചത് ജർമനിയാണ്. അവർ മത്സരത്തിലുടനീളം 772 പാസെടുത്തപ്പോൾ ജപ്പാന്റെ ആകെ പാസുകൾ 270 ൽ ഒതുങ്ങി. എന്നാൽ ജര്‍മനി ആക്രമണങ്ങളുമായി മുന്നേറിയപ്പോള്‍ പ്രതിരോധത്തിലും കൗണ്ടര്‍ അറ്റാക്കിലുമായിരുന്നു ജപ്പാന്‍റെ ശ്രദ്ധ.

Leave a comment