
18-11-2022
തിരുവനന്തപുരം : ഇന്ത്യയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ 13.1 ശതമാനം പേരും 20 വയസ്സിൽ താഴെയുള്ളവരാണെന്ന് യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈം പ്രോഗ്രാം ഓഫീസർ ബില്ലി ബാറ്റ് വെയർ പറഞ്ഞു. ഇത് കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള സാമൂഹിക ഇടപെടലും പ്രതിരോധസംവിധാനവും കൂടുതൽ കർശനമാക്കേണ്ടതിന്റെ ആവശ്യകതയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ചിൽഡ്രൻ മാറ്റർ, െെററ്റ് ടു എ ഡ്രഗ് ഫ്രീ ചൈൽഡ്ഹുഡ്’ എന്ന വിഷയത്തിൽ നടക്കുന്ന ആഗോളസമ്മേളനത്തിൽ ‘കുട്ടികൾക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗവും കുറ്റകൃത്യങ്ങളും: സമൂഹത്തിന്റെ പങ്ക്’ എന്നതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോർത്ത് വേവ് ഫൗണ്ടേഷനാണ് ത്രിദിന സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.
കുട്ടികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തിലും കുറ്റകൃത്യങ്ങളിലും സംസ്ഥാനത്ത് വലിയ വർധനയുണ്ടെന്ന് ഫോർത്ത് വേവ് ഫൗണ്ടേഷൻ ഡയറക്ടർ സി.സി.ജോസഫ് പറഞ്ഞു.
‘ആഗോള ഡ്രഗ് നയം: കുട്ടികൾക്കായുള്ള പരിശ്രമങ്ങൾ’ എന്ന വിഷയത്തിലെ പാനൽ ചർച്ചയിൽ ദി കൺസേൺഡ് ഫോർ വർക്കിങ് ചിൽഡ്രൻ ഇന്ത്യയുടെ അഡ്വക്കസി ആൻഡ് ഫണ്ട് റൈസിങ് ഡയറക്ടർ കവിത രത്ന സംസാരിച്ചു.
മദ്യം, പുകയില, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം മൂലം ശ്രീലങ്കയിൽ ഓരോ വർഷവും ഏകദേശം 40,000 പേർ മരിക്കുന്നുവെന്ന് ശ്രീലങ്കയിലെ നാഷണൽ ഡേഞ്ചറസ് ഡ്രഗ്‌സ് കൺട്രോൾ ബോർഡ്(എൻ.ഡി.ഡി.സി.ബി.) ചെയർമാൻ ശാക്യ നാനായക്കര പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗിക്കുകയും പിന്നാക്കസാഹചര്യങ്ങളിൽ ജീവിക്കുകയും ചെയ്യുന്ന കുട്ടികൾ, ലൈംഗികചൂഷണം നേരിടുന്നുണ്ടെന്ന് ചൈൽഡ് വർക്കേഴ്‌സ് ഇൻ നേപ്പാൾ കൺസേൺഡ് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ സുമ്‌നിമ തുലാധർ അഭിപ്രായപ്പെട്ടു.
ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലെ സെന്റർ ഫോർ അഡിക്‌ഷൻ മെഡിസിൻ സൈക്യാട്രി പ്രൊ. ഡോ. അരുൺ കന്തസാമി, ആൽക്കഹോൾ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സെന്റർ ഇന്ത്യ ഡയറക്ടർ ജോൺസൺ ജെ. ഇടയാറൻമുള എന്നിവർ സംസാരിച്ചു.

Leave a comment