
14-11-2022
തിരുവനന്തപുരം : മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘം സമീപത്തെ വീട്ടിൽ പേയിങ് ഗസ്റ്റുകളായി താമസിക്കുന്ന വിദ്യാർഥികളെ വീടുകയറി മർദിച്ചു. ലോ അക്കാദമി വിദ്യാർഥികൾക്കാണ് മർദനമേറ്റത്.
സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ്ചെയ്തു.
കുടപ്പനക്കുന്ന് വാർഡിലെ സി.പി.എം. കൗൺസിലറുടെ മകൻ വിഷ്ണു, രാഹുൽ എന്നിവർക്കെതിരേയാണ് പേരൂർക്കട പോലീസ് കേസെടുത്തത്.
ഞായറാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം. മർദനത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. അമ്പലംമുക്ക് മണ്ണടി ലെയ്‌നിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചീത്ത വിളിച്ച് അകത്തുകയറിയ സംഘം വിദ്യാർഥികളെ മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുറിയിൽ കയറി ഒരു വിദ്യാർഥിയെ ക്രൂരമായി മർദിക്കുന്നത് വീഡിയോയിൽ കാണാം. മറ്റുള്ളവർ ചേർന്ന് ഇവരെ തടയുന്നതും കാണാം.
നിധീഷ്, ആമിൻ, ദീപു എന്നിവർക്കാണ് മർദനമേറ്റത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികളുടെ വൈദ്യപരിശോധന പോലീസ് വൈകിപ്പിച്ചെന്നുമാണ് പരാതിക്കാരുടെ ആരോപണം. യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളെ മർദിച്ചതെന്നാണ് വിദ്യാർഥികളുടെ പരാതി.

Leave a comment