

30-10-2022
വർക്കല : ദളവാപുരത്ത് അനധികൃതമായി നടത്തിവന്ന ചെങ്കല്ല് ഖനനം പോലീസ് തടഞ്ഞു. മരക്കടമുക്ക്-ദളവാപുരം റോഡരികിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് എതിർഭാഗത്തെ മലയിലാണ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ ഖനനം നടത്തിവന്നത്.
ഇവിടെനിന്ന് ലോറികളിൽ കല്ലു കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടാണ് വർക്കല പോലീസ് പരിശോധന നടത്തിയത്.
ചെങ്കല്ല് കയറ്റിയ മിനി ലോറിയും ചെങ്കല്ല് മുറിക്കുന്നതിനുള്ള മെഷീനും ഡ്രില്ലിങ് മെഷീനുമുൾപ്പെടെയുള്ള യന്ത്രസാമഗ്രികളും പിടിച്ചെടുത്തു. വിൽപ്പനയ്ക്കായി തയ്യാറാക്കി സൂക്ഷിച്ച നിലയിൽ 25000-ഓളം വെട്ടുകല്ലുകളും കണ്ടെത്തി.
യന്ത്രസാമഗ്രികളുടെ സഹായത്തോടെ വൻതോതിലാണ് ഇവിടെ ഖനനം നടന്നുവന്നത്. അഞ്ച് ഏക്കറിലധികം ചുറ്റളവിലുള്ള മലയിൽ മുൻപ് ഖനനം നടന്നിരുന്നു. മലയുടെ നല്ലൊരു ഭാഗം ഇതിനകം ഖനനം നടത്തിക്കഴിഞ്ഞു.
പിന്നീട് സ്റ്റോപ്പ് മെമ്മോ നൽകുകയും ഖനനം മാസങ്ങളോളം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. അടുത്തിടെയാണ് അനുമതിയില്ലാതെ ഖനനം നടത്തിവന്നത്. പോലീസ് അറിയിച്ചതിനെത്തുടർന്ന് വർക്കല തഹസിൽദാർ എസ്.സജി സ്ഥലത്തെത്തി. ഖനനത്തെക്കുറിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് തഹസിൽദാർ അറിയിച്ചു.
വർക്കല ഇൻസ്പെക്ടർ എസ്.സനോജിന്റെ നേതൃത്വത്തിലാണ് പോലീസ് പരിശോധന നടത്തിയത്.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment