
21-10-2022
തിരുവനന്തപുരം : കുടിവെള്ള കണക്ഷൻ വിച്ഛേദിക്കാൻപോയ ജീവനക്കാരനെ മർദിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാത്തതിൽ ജല അതോറിറ്റി ജീവനക്കാർ കടുത്ത അമർഷത്തിൽ. കാഞ്ഞിരംപാറ കരിത്തോട് റിവർവാലി ഗാർഡനിൽ സുശീലയുടെ വീട്ടിൽ വെച്ചാണ്, തിരുമല സെക്ഷനിലെ ഫിറ്ററായി ജോലിചെയ്യുന്ന പേയാട് സ്വദേശി വിവേക്ചന്ദ്രന് രണ്ട് യുവാക്കളുടെ മർദനമേറ്റത്. ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.

കുടിവെള്ളത്തുക കുടിശ്ശിക വരുത്തിയതിനെത്തുടർന്നാണ് കണക്ഷൻ വിച്ഛേദിക്കുന്നതിനായി വിവേക്ചന്ദ്രനും സഹപ്രവർത്തകരും ഈ വീട്ടിലെത്തിയത്. എന്നാൽ, വീട്ടിലുണ്ടായിരുന്ന യുവാവ് തടഞ്ഞുവെച്ച് ക്രൂരമായി മർദിച്ചു.
ഈ സമയം കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ തിരുമല സെക്ഷനിലെ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അവർ വട്ടിയൂർക്കാവ് പോലീസിൽ വിവരമറിയിച്ചു. ജീപ്പിൽ മൂന്ന് പോലീസുകാർ സംഭവം നടന്നയുടൻതന്നെ സ്ഥലത്തെത്തി. എന്നാൽ, ജീവനക്കാരനെ മർദിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ യുവാവിനെ കസ്റ്റഡിയിൽ എടുക്കാൻ തയ്യാറായില്ല.
വിവേക്ചന്ദ്രൻ രാവിലെ നൽകിയ പരാതിയെത്തുടർന്ന് ബുധനാഴ്ച രാത്രിയോടെ ആശുപത്രിയിലെത്തി മൊഴിയെടുത്ത ശേഷമാണ് രണ്ട് യുവാക്കൾക്കെതിരേ പോലീസ് കേസെടുത്തത്. രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളുടെ പേരുകളും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, സംഭവം നടന്ന് ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പോലീസ് തയ്യാറാകാത്തതിൽ ജല അതോറിറ്റി ജീവനക്കാർ കടുത്ത അമർഷത്തിലാണ്.
തിരുവനന്തപുരം : കുടിശ്ശിക വരുത്തിയ കുടിവെള്ള കണക്ഷൻ വിച്ഛേദിക്കാനെത്തിയ പി.ടി.പി. സബ് ഡിവിഷനിലെ ജീവനക്കാരനായ വിവേക് ചന്ദ്രനെ വീട്ടുകാർ മർദിച്ചതിൽ പ്രതിഷേധിച്ച് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു. ബ്രാഞ്ച് തലത്തിൽ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു.

കേന്ദ്രകാര്യാലയമായ ജലഭവനിൽ ബ്രാഞ്ച് പ്രസിഡന്റ് സ്മിതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ട്രഷറർ ഷാജി ഒ.ആർ. ഉദ്‌ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് അംഗങ്ങളായ ഹേമന്ത് ജി.ആർ., എം.ആർ.പ്രവീൺ, ജില്ലാ പ്രസിഡന്റ് പി.എസ്.അജയകുമാർ, ജില്ലാ സെക്രട്ടറി എം.ആർ.മനുഷ്., മിനി ബൈജു തുടങ്ങിയവർ പങ്കെടുത്തു.
📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment